ഒരു കൊച്ചു സിനിമ കഥ


"ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടം  ഏറ്റവും മുകളിലത്തെ നിലയിൽ ആരെയോ കെട്ടിയിട്ടുണ്ട്. അജ്ഞാതനായ ഒരു മനുഷ്യൻ  അയാളെ വലം വെക്കുന്നു. പിറകിൽ നിന്നും തോക്ക് എടുത്ത് നിറയൊഴിക്കുന്നു. അന്തരീക്ഷത്തിൽ വവ്വാലുകൾ ലക്ഷ്യം ഇല്ലാതെ പാറി പറന്നു. "സാർ ഇതാണ് നമ്മുടെ കഥയുടെ ഓപ്പണിങ്. അതിനു ശേഷം ഒരു ഗ്രാമത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്." 


പ്രൊഡ്യൂസർ :മതി മതി മോനെ...ഇതൊക്കെ സ്ഥിരം ക്ലീഷേ കഥകളാണ്. നീ കുറച്ചു കൂടെ ഇൻററസ്റ്റിംഗ് ആയ ഒരു കഥയുമായി വാ. വലിയ ത്രില്ലിങ് ഒന്നും ഇല്ലാത്ത ഒരു കൊച്ചു കഥ.


ചെറുപ്പക്കാരൻ:സർ, ഇത് പൃത്വിയോ മമ്മൂക്കയോ ഒക്കെ ചെയ്താൽ നന്നായിരിക്കും, മെമ്മറീസ് പോലെ... ഒരു അഭിഭാഷകന്റെ കേസ് ഡയറി പോലെ കാണുന്നവരെ മാക്സിമം (പ്രൊഡ്യൂസർ പൂർത്തിയാക്കാൻ സമ്മതിക്കാതെ ഇടക്ക് കയറി)

"നോക്ക് മോനെ ഇവരെ ഒക്കെ വെച്ചു ഞാൻ തന്നെ ഒരുപാട് ഹിറ്റുകൾ ഉണ്ടാക്കിയിട്ടുള്ളതാണ്. എനിക്ക് ഒരു ഫീൽ ഗുഡ് അല്ലേൽ ഒരു ലൗ സ്റ്റോറിയാണ് വേണ്ടത്.  ഷൈൻ നിഗം ഒക്കെ ചെയ്താൽ നന്നാകുന്ന ഒരു സിനിമ. ഇപ്പോ യൂത്തിന് ഒക്കെ അവനെ അല്ലേ കാര്യം...?"

വലിയ പ്രതീക്ഷകളുമായി പപ്പൻചേട്ടന്റെ വീട്ടിൽ പോയ നമ്മുടെ യുവ സംവിധായകൻ നിരാശയോടെയാണ് മടങ്ങിയത്. കഥകൾ കൊണ്ടുള്ള അലച്ചിൽ അവൻ തുടങ്ങീട്ട് കുറച്ച് അധികം കാലമായിരുന്നു. ഒടുക്കം ഈ മേഖല വിട്ട് പ്രവാസ ജീവിതത്തിലേക്കുള്ള   കാൽവെപ്പിനുമുമ്പേ അവസാനമായി ഒന്ന് കൂടെ ശ്രമിച്ചു നോക്കിയതാണ് നിർഭാഗ്യവശാൽ അതും വിഫലമായി.

വീട്ടിൽ ഉമ്മറപ്പടിയിൽ  ഉമ്മ  കാത്തിരിപ്പുണ്ട്.

" എന്തായി മോനെ ..."

"ഒന്നും ആയില്ല ഉമ്മ , പോവുമ്പോൾ  ഉപ്പാക്ക് കൊണ്ട് പോകാൻ അച്ചാറും കുഴലപ്പോം ഒക്കെ ഉണ്ടാക്കിക്കോളീ..."പുഞ്ചിരിയോടെ അവൻ പറഞ്ഞു. അവന്റെ കണ്ണുകളിലെ കലക്കം കുറച്ചു നേരത്തേക്ക്  എന്നെ പോലും  തളർത്തി കളഞ്ഞു.

"മോനേ ഇനിയെങ്കിലും നീ ഉപ്പ പറയുന്നത് കേൾക്ക്...ഈ സിനിമയൊന്നും നമുക്ക് പറ്റിയതല്ല മോനേ."ഉമ്മയ്ക്കും മടുത്തു കാണും. കുറെ ആയല്ലോ ഉപ്പനോട്  മകനുവേണ്ടി വക്കാലത്ത് പറയുന്നു. ഇനിയും അവർ   അതിനു മുതിരണോ എന്ന ചിന്ത അവർക്ക് വന്നു കാണും. കാരണം തന്റെ മകൻ പൊള്ളയായ ഒരു കയ്യുമായാണ് ഓരോ തവണ യും കടന്നു വരുന്നത്.

"ഹാ പിന്നെ നിന്നെ അന്വേഷിച്ചു ഒരു പെണ്കുട്ടി വന്നിരുന്നു. കുറെ നേരം ഇരുന്ന് ഈ നമ്പർ തന്നിട്ട് പോയി"

അയാൾ അതിലേക്ക് വിളിച്ചു നോക്കി

"ഹെലോ ഞാൻ  നിസാർ ആണ് ആരാ ഇത് ?"

"സർ ഞാൻ  ദേവിക, ഹൈസ്കൂളിലെ സിനിക്ലബ് കോർഡിനേറ്റർ ആണ്."

"എന്താ മോളെ..."

"സർ ഞങ്ങൾ ക്ലബ്ബ് ന്റെ കിഴിൽ ഒരു ഷോർട്ട് ഫിലിം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ സ്റ്റുഡന്റ്‌സും ടീച്ചേഴ്സും ഒക്കെ നന്നായി അഭിനയിക്കും. സാർ  പൂർവവിദ്യാർത്ഥി അല്ലേ സാർ സംവിധാനം ചെയ്യണം എന്നാണ് എല്ലാർക്കും ആഗ്രഹം."

"നോക്കൂ ഞാൻ അടുത്ത മാസം ദുബായ് പോവുകയാണ്. എനിക്ക് പറ്റില്ല" 

"സർ അതിന് ഇനിയും ടൈം ഉണ്ടല്ലോ സർ ഒന്ന് വരൂ പ്ലീസ്"

"ഓകെ ഞാൻ പറയാം മോളെ"


ചെറുപ്പക്കാരൻ തന്റെ അമ്മയോട് ഇത് പറഞ്ഞു. അമ്മ അതു പോയി ചെയ്തു കൊടുക്കാൻ പറഞ്ഞു ,"മോനെ നീ ബിസ്ക്കറ്റ് കഴിക്കുന്നത് നോക്കി ആ ഉറുമ്പ് കുറെ നേരം അവടെ കാത്ത് നിന്നു. അതിന് അറിയാം അത് മുഴുവൻ നീ തിന്നുമെന്ന്‌ എന്നിട്ടും അത് ക്ഷമയോടെ കാത്ത് നിന്നു. ഒടുക്കം നിന്റെ ചുണ്ടിൽ നിന്നും വീണ  ബിസ്കറ്റ് പൊടി തലയിൽ ചുമന്ന് ഒരു കോട്ട ആപ്പിൾ കിട്ടിയ സന്തോഷത്തിൽ അത് മാളത്തിലേക്ക് പോയി. അത്രേ ഉള്ളൂ. നീ സിനിമ ആഗ്രഹിച്ചു വലിയ സ്വപ്നങ്ങൾ കണ്ട് ക്ഷമിച്ചു കാത്തു നിന്നു  ഇപ്പോ നിനക്ക് ഒരു കൊച്ചു അവസരം കിട്ടിയിട്ടുണ്ട് ഉറുമ്പിന്റെ ബിസ്ക്കറ്റ് പൊടി പോലെ. അത് കൊണ്ട് സന്തോഷത്തോടെ മോൻ അത് പോയി ചെയ്തു വാ..."

സ്കൂളിൽ എല്ലാവരും ഇരിക്കുന്ന ഒരു മുറിയിലേക്ക് അവർ അവനെ കൊണ്ട് പോയി .8,9,10 ക്ലാസുകളിലെ കുട്ടികളും അധ്യാപകരും അവിടെ ഇരിപ്പുണ്ട്. അവർ അവന് ഒരു ബൊക്കെ നൽകി.


 ''യുവ എഴുത്തുകാരനും നമ്മുടെ പൂർവവിദ്യാർഥിയുമായ നാസർ നെട്ടൂരിനെ കാര്യകാരണങ്ങളും മറ്റും സംസാരിക്കാൻ ക്ഷണിച്ചുകൊള്ളുന്നു. "തന്റെ മുമ്പിൽ ഇരിക്കുന്ന കുട്ടികളെ കണ്ട് അവന് കൗതുകം തോന്നി. പണ്ട് ബാലൻ മാഷിന്റെ കൂടെ നാടകത്തിന് തിരക്കഥ എഴുതുമ്പോൾ അവൻ ഇതേ കണ്ണുകൾ അവന്റെ സഹപാഠികളിൽ കണ്ടിട്ടുണ്ട്. ആ കണ്ണുകളിൽ അവർക്കായി ഉള്ള ഒരു വേഷം പരതുന്നുണ്ടായിരുന്നു .

"നമസ്ക്കാരം ,

 തുടക്കം മുതൽ ഒരു ഷോർട്ട് ഫിലിം എടുക്കുക എന്നത്  നിങ്ങളെ പോലെ എന്റെയും ഒരു സ്വപ്നമായിരുന്നു. പിന്നെ സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്ക് കേട്ട് എന്റെ സ്വപ്നം ഒരല്പം വലുതാക്കി 'സിനിമ'യാക്കി. ഈ സ്വപ്നം ഒക്കെ വെറും മണ്ടത്തരമാണ് ഉറക്കത്തിൽ കാണുന്ന പതിന്നാല് നിമിഷത്തിന്റെ  അങ്കലാപ്പ്. പക്ഷേ അത്  നേടിയെടുത്തു കഴിഞ്ഞാൽ  പിന്നെയെല്ലാം ആ സ്വപ്നത്തിനോളം താഴെ ആയിരിക്കും."

അയാൾ  കുട്ടികളോട്  സ്വപ്നങ്ങളെപ്പറ്റി വാചാലനായി.

"ആട്ടെ നിങ്ങടെ കയ്യിൽ നല്ല കഥയുണ്ടോ?എവിടെ ദേവിക എവിടെ?"

"സർ,എന്റെ പേര് വിഷ്ണു ,ഞാൻ സാറിന്റെ കഥകൾ ഒക്കെ വായിക്കാറുണ്ട്. അത് കണ്ട് ഞാൻ എഴുതിയ ഒരു കഥ ഇവരോട്  ഞാൻ പറഞ്ഞു. ഇവർ എല്ലാവരും എന്നെ കളിയാക്കി ചിരിക്കാണ് സാറെ." ഇത് കേട്ടതും എല്ലാവരും ചിരിച്ചു. അവൻ ആ കുട്ടിയോട് തന്റെ കഥ പറയാൻ പറഞ്ഞു.

"സർ ഒരു ദിവസം രാത്രി എന്റെ തൊട്ടപ്പുറത്തെ വിട്ടിൽ ഒരു മരണം നടന്നു. വീട്ടിലുള്ളവരെല്ലാം അങ്ങോട്ട് പോയി. വീട്ടിൽ ഞാൻ തനിച്ചാണ്. എങ്ങും നിശ്ശബ്ദത. പുറത്ത് നല്ല കാറ്റ് വീശുന്നുണ്ട് ,ഒരു മഴക്ക് സാധ്യത ഉള്ള പോലെ തോന്നി. നല്ല ഉച്ചത്തിൽ ഇടിമുഴങ്ങി... പെട്ടെന്ന്  കറന്റ് പോയി...ജനാലകൾ കാറ്റിൽ കൊട്ടി അടയാൻ തുടങ്ങി. മെഴുക് തിരി വെട്ടത്തിൽ ഞാൻ എന്റെ വീടിനുള്ളിൽ നിന്നും പുറത്ത് ഇറങ്ങാൻ നോക്കി.."

ഇടക്ക് കയറി "മോനെ കഥ യുടെ തുടക്കം ഒക്കെ കേട്ടിട്ട് ഒരു ഹൊറർ സബ്ജക്ട് ആണല്ലോ നമുക്ക് അത് വേണോ..അടുത്ത തവണ നോക്കാം.കേട്ടോ.." അവനെ നിരാശപ്പെടുത്തതെ അവന്റെ ഉള്ളിലെ എഴുത്ത്കാരനെ ബഹുമാനിച്ചു കൊണ്ട് തന്നെ അവൻ  ആ കുട്ടിയെ  പറഞ്ഞു മനസ്സിലാക്കി.

" വിഷ്ണുവിന്റെ  കഥ കേട്ട് നിങ്ങൾ എല്ലാം ചിരിച്ചൂ ന്ന് കേട്ടു. ശരിക്കും നല്ലൊരു കഥ ആയിരുന്നു അത്. എല്ലാവരും അവന്നെ ഒന്ന് കയ്യ് അടിച്ച് അപ്രീഷ്യേറ്റ് ചെയ്യൂ..."

"ഞാൻ ഇങ്ങോട്ട്  വന്ന ശേഷം ആ സ്റ്റാഫ് റൂമിൽ ഇരുന്നപ്പോൾ ഒരു സംഭവം കണ്ടു. അത്  വെച്ച് ഞാൻ ഉണ്ടാക്കിയ കഥയാണ്. ഇവിടെ എന്റെ സ്ഥാനം അഭിനയിക്കാൻ പോണത് സാജിദ് സർ ആണ്..അപ്പോ നമുക്ക് കഥ തുടങ്ങാം : പെങ്ങളുടെ മോന്റെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ വേണ്ടിയാണ് ഞാൻ സ്കൂളിലേക്ക് നാളുകൾക്ക് ശേഷം വരുന്നത്. സ്ക്കൂൾ ഗേറ്റിന്റെ എതിർവശത്ത് പെട്ടി പീടിക നടത്തുന്ന അലവിയാക്കാനെയാണ് ഞാൻ ആദ്യം തിരഞ്ഞത്. പക്ഷേ എനിക്ക് കാണാൻ കഴിഞ്ഞത് അലവിയാക്കാന്റെ  മോൻ സ്റാജൂനെ ആയിരുന്നു. പണ്ട് ബസ്സിന് പോകാൻ ഉപ്പ തരുന്ന 50 പൈസ എടുത്തു വെച്ച് ബസ്സിന് പോകാതെ നടന്നും കൈ കാണിച്ച് വണ്ടി നിർത്തി അതിൽ തൂങ്ങിയുമൊക്കെ സ്കൂളിൽ പോയി പോക്കറ്റിൽ നിന്ന് ആ 50 പൈസ കൊടുത്തു മിഠായി വാങ്ങി കഴിക്കുമ്പോൾ കണക്ക് പരീക്ഷക്ക് 50ൽ 50 വാങ്ങുന്ന ഒരു സന്തോഷമായിരുന്നു. ഇടയ്ക്ക് പോക്കറ്റിൽ കൈയിട്ടാൽ ഒന്നും കാണില്ല. പോക്കറ്റിന് ഒക്കെ തുളയായിരിക്കും. വരുന്ന വഴിക്ക് എവിടേലും കളഞ്ഞു പോയിട്ടുണ്ടാകും. റോഡ് സൈഡ് ന്ന് ഒരു 50 പൈസ കിട്ടിയൽ അത് പണ്ട് ന്റെ പോക്കറ്റിൽ നിന്ന് കളഞ്ഞു പോയതാണ് ന്നും പറഞ്ഞു കയ്യിൽ പിടിക്കും. ഞാൻ വരാന്തയിലേക്ക് കഴറിയപ്പോഴാണ് പ്രാർത്ഥന കേൾക്കുന്നത്. മൂന്ന് കുട്ടികൾ അതി മനോഹരമായി ചൊല്ലുന്നുണ്ട്. അത് കണ്ടപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്. ഞാൻ പഠിക്കുന്ന കാലത്തും ഇപ്പളും ഈ പ്രാർത്ഥന പെണ്കുട്ടികളാണ് ചൊല്ലുന്നത്. ഇതിനിപ്പോളും ഒരു മാറ്റവും വന്നിട്ടില്ല. ഇത് തോന്നാൻ കാരണം ഞാൻ പഠിക്കുന്ന സമയത്ത് പ്രാർത്ഥന ചൊല്ലാൻ  ഒരു സിന്ധു ടി ജി ഉണ്ടായിരുന്നു. ഞങ്ങൾ മിക്കവാറും വൈകിയാണ് വരാറ്.  ഇവൾ പ്രാർത്ഥനയ്ക്കിടയിൽ ഇടം കണ്ണിട്ട് ഞങ്ങൾ വരുന്നത് നോക്കും. എന്നിട്ട് സുകുമാഷിനോട്  പറഞ്ഞു കൊടുക്കും. അന്ന് ചന്തിക്ക് കിട്ടിയ അടിയൊക്കെ ഇന്നലെ കിട്ടിയ പോലെ തോന്നുന്നു.

പെങ്ങടെ ചെക്കൻ കുരുത്തൻകെട്ടവനാണെന്ന് അവൾ ഇടയ്ക്ക് പറയുമെങ്കിലും എനിക്ക് തോന്നിട്ടില്ല. നന്നായി പാടും എന്നെ പോലെ ,എന്നെ ഒരു പാട്ടുകാരൻ ആക്കാൻ ആരും ഇല്ലാത്തതുകൊണ്ട് അവനെ ഒരു പാട്ടുകാരൻ ആക്കണം എന്ന്‌ കരുതി അവന്റെ കൂടെ എല്ലാത്തിനും നിന്നു. ഒടുക്കം മാർക്ക് കുറഞ്ഞതിന് സ്കൂളിൽ നിന്ന്  വിളിപ്പിച്ചപ്പോൾ അവൾ അത് എന്റെ പിരടിക്കും ഇട്ടു.


സ്റ്റാഫ് റൂമിലെ  ബെഞ്ചിൽ ഇരിക്കുമ്പോഴാണ്

"തല്ലല്ലേ മാഷേ ,മേലാൽ അവർത്തിക്കൂല മാഷേ ...

'ഇനി നീ ഇമ്മാതിരി പണിക്ക് നിക്കുമോ.."

"മഞ്ജൂന് അല്ല ഇനി ഒരു പെണ്കുട്ടിക്കും ഞാൻ ലൗ ലെറ്റർ കൊടുക്കില്ല മാഷേ"

"പഠിക്കാൻ വന്നാൽ പഠിക്കണം അല്ലാണ്ട് പെണ്പിള്ളേർക്ക് കത്തും റോസാപ്പൂവും കൊടുക്കല്ല വേണ്ടത് മനസ്സിലായോ..."

"മാഷേ ചെവീന്ന് വീട് മാഷേ"

ഇന്ന് വൈകുന്നേരം വരെ അവിടെ നിക്ക്. അന്റെ കത്ത് കൊണ്ട് കൊടുത്ത പോസ്റ്റ് മാനെയും കൂടെ ഞാൻ ഒന്ന്  നോക്കട്ടെ."

"മാഷേ  അവൻ പാവമാണ് ദിവാകരൻ മുതലാളീടെ പറമ്പീന്ന് ചാമ്പയ്ക്ക കട്ടത് ഞാൻ പറയും എന്നും പറഞ്ഞു ഭീഷണിപ്പെടുത്തി കൊടുപ്പിച്ചതാണ്.''(അതോടെ കേസ് രണ്ടായി മോഷണം, പ്രേമം)

ഇതെല്ലാം കേട്ട് നിക്കുന്ന എന്നെ നോക്കി  "ന്റെ പൊന്നു ചേട്ടാ അവൾക്ക് ഇഷ്ട്ടം ഇല്ലങ്കിൽ അത് പറഞ്ഞാൽ പോരേ...ഞാൻ ആ സലോമിടെ പുറകെ പോകില്ലേ... ഇത് ഓൾ സാറിന് കൊണ്ട് കൊടുത്തുക്കുണു. ഞാൻ ഓളെ അല്ലെ പ്രേമിക്കുന്നത്. അല്ലാണ്ട് കണക്ക് മാഷിനെ അല്ലലോ".

ഇത് കേട്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി."ഇവിടെ ഇപ്പോളും പ്രേമം പൊക്കുന്ന പണി കണക്ക് മഷിനാണോ,ഒരു മാറ്റവും ഇല്ലേ..."

"അതെ സുധാകരൻ മാഷ്"

"ഹാവൂ പേര് മാറ്റമുണ്ട് "

"അല്ല ചേട്ടനെ പൊക്കിയിട്ടുണ്ടോ..." അന്നും എന്നും എന്നും ഒരുത്തന്റെ പ്രേമ കഥ കേൾക്കാന്ന് പറഞ്ഞാൽ എല്ലാർക്കും ഒടുക്കത്തെ കൗതുകമായിരിക്കും .

"ചേട്ടൻ പറ ആ 8F ലെ സഫർ ന്റെ മാമൻ അല്ലേ ഇങ്ങൾ...ഇങ്ങൾ കഥ പറ"

"അതത്ര വലിയ കഥ ഒന്നും അല്ലടാ ഞങ്ങടെ ക്ലാസ് ലീഡർ ആയിരുന്നു സിഫാനാത്ത്. മാഷ് ഇല്ലാത്തപ്പോൾ സംസാരിക്കുന്നവരുടെ  പേര് എന്നും അവൾ എഴുതി കൊടുക്കും. എന്നെയും കൂട്ടുകാരെയും മാഷ് എന്നും പൊക്കും. അടി കൊണ്ടുകൊണ്ട് മടുത്തപ്പോൾ കൂട്ടുകാരന്റെ ഉപദേശം ആയിരുന്നു പഠിപ്പിയായ അവളെ പ്രേമിക്കാൻ. രണ്ടുണ്ട് ഉപകാരം ഒന്ന് പേര് എഴുതുന്നത്, രണ്ടു പരീക്ഷ...ഇങ്ങനെ ഒരുപാട് കണക്ക് കൂട്ടലുകളോട് കൂടി ഞാൻ അവളെ പ്രേമിക്കാൻ ഇറങ്ങി. അവൾക്കായി കത്തുകൾ എഴുതി. മലയാളപരീക്ഷയ്ക്ക്പോലും ഞാൻ ഇത്രയ്ക്ക് ശ്രദ്ധിച്ചു എഴുതി കാണില്ല. അക്ഷരതെറ്റില്ലാണ്ട് 

എഴുതാൻ എഞ്ചുവടി വരെ നോക്കി."

"എന്നിട്ട്"

"എന്നിട്ട് അവൾക്ക് കത്ത് കൊടുത്തു. ഒന്നും മിണ്ടാണ്ട് അവൾ അത് വാങ്ങുകയും ചെയ്‌തു. അന്ന് എഴുതിയ പേരിന്റെ കൂട്ടത്തിൽ അറിയാണ്ട് ആ ലെറ്ററും ആ കുരിപ്പ് കൊടുത്തു. അന്ന് ഞങ്ങളെ പൊക്കിയത് കണക്ക് മാഷ് ആയിരുന്നു."

"ആ പ്രേമം എന്തായി ചേട്ടാ"

പഠിപ്പി എന്ന ചീത്ത പേര് ഉള്ളത് കൊണ്ട് അവളെ ആരും ശ്രദ്ധിച്ചിരുന്നില്ല. അവളുടെ കൂട്ടുകാരികൾക്കൊക്കെ പ്രേമലേഖനങ്ങൾ കിട്ടുമ്പോൾ ഇവളും ഒന്ന് കൊതിച്ചിരുന്നു. അവൾക്ക് ആദ്യമായിട്ട് അത് കൊടുത്തത് ഞാനായിരിന്നു. അന്ന് തൊട്ട് പത്താം ക്ലാസ് വരെ എന്റെ പേര് അവളുടെ ലിസ്റ്റിൽ ഉണ്ടായിട്ടില്ല. അവളെ പത്താം ക്ലാസിന് ശേഷം  പിന്നെ ഞാൻ കണ്ടിട്ടും ഇല്ല.

അപ്പോഴേക്കും പെങ്ങടെ ചെക്കൻ വന്നു "മാമ ടീച്ചറെ കണ്ടോ വായോ.. വന്ന് ഒപ്പിട്"

"ടീച്ചറെ  ഇതാണ് എന്റെ മാമൻ പേര് ഷാജഹാൻ"

"എനിക്ക് അറിയാം എന്റെ കൂടെ പഠിച്ചതാണ്"

"🙄എനിക്ക് മനസ്സിലായില്ല  "

"സിഫാനത്ത് , നിന്നെ കുറിച്ച് ഞാൻ അറിഞ്ഞിരുന്നു. നിന്റെ കാർ അക്‌സിഡന്റും ഭാര്യയും കുട്ടിയുമൊക്കെ മരിച്ചതും ഒക്കെ...കഴിഞ്ഞ മീറ്റിങ്ൽ നിന്റെ സിസ്റ്ററെ കണ്ടിരുന്നു. അവളാണ് പറഞ്ഞത്‌  നീ അവളുടെ കൂടെ ആണ് താമസം എന്നൊക്കെ"

"എനിക്ക് ആളെ മനസ്സിലായില്ലാ അതാ"

"എന്റെ ഭർത്താവിന്റെ വീട് ഇവിടെയാണ്  ,സമയം കിട്ടുമ്പോൾ ശഹീനനെ കുട്ടി വീട്ടിൽ വാ എല്ലാരേം കാണാം. മോനും മോളും ഒക്കെ വീട്ടിൽ അമ്മേടെ അടുത്താക്കി ഇങ് പോരും. ട്വിൻസ് ആണ് ഒന്നര വയസ്സ് ആയിട്ടേയുള്ളൂ.

"വർഷങ്ങളുടെ  കഥ  ആ വരാന്തയുടെ നീളത്തോളം ചെറുതായി പോകാണ്ട് അവർ കഥ പറഞ്ഞു കൊണ്ട് നടന്നു നീങ്ങി പോകുന്ന  ബാക്ക് ഷോട്ടിൽ  സ്കൂൾ ന്റെ ഫുൾ ഫ്രെയിമിൽ  നമ്മൾ എഴുതും


സ്നേഹപൂർവ്വം 

നാസർ നെട്ടൂര് 

ആൻഡ് നെട്ടൂര് ഹൈസ്ക്കൂൾ സ്റ്റുഡന്റ്‌സ്


"സർ ഇന്ന് നിങ്ങൾ അറിയപ്പെടുന്ന ഒരു സിനിമ സംവിധായകൻ ആണ്. എന്താണ് പ്രേക്ഷകരോട് നിങ്ങൾക്ക്  ഈ അവസരത്തിൽ പറയാൻ ഉളളത്."

"ഗൾഫിൽ പോയി. ഉപ്പ മുന്നിലേക്ക് വെച്ചു തന്ന ജോലിയുമായുള്ള മൽപിടുത്തം തുടങ്ങി. ഏസി റൂമും കറങ്ങുന്ന കസേരയിൽ നിന്നൊന്നും ഒരിക്കലും ആ വട്ട തൊപ്പിയിട്ട് സ്കൂളിൽ നിന്ന് ഞാൻ പറഞ്ഞ ആക്ഷന്റെയും കട്ടിന്റെ യും ആനന്ദം കിട്ടിയിരുന്നില്ല. ഞാൻ അവിടെ ഒരു ഫുൾസ്റ്റോപ്പിട്ടു. എന്നിട്ട് നീട്ടി ഒരു വരവരച്ചു...എന്റെ സ്വപ്നത്തിലേക്ക്....

അത് കൊണ്ട് സ്വാപ്നം കാണുക, കണ്ടാൽ മാത്രം പോര  അവളുമൊത്ത് ഒന്ന് പ്രണയിക്കണം ..പിന്നെ വണ് സൈഡ് ലോവേഴ്സിനെ പോലെ കിടന്ന് ഒരു ഓട്ടമായിരുക്കും.നോക്കിയോ ചിരിച്ചോ.ന്ന് ഒക്കെ പറഞ്ഞ് ഇവടെ അവസരങ്ങൾ തേടിയുള്ള ഓട്ടം ആയിരിക്കുമെന്ന് മാത്രം.


By സാബിത്ത് കൊപ്പം

IG :@sabith_koppam


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ