സഹ്യന്റെ പുത്രി ....

 








(യക്ഷി കഥകൾ കൊണ്ട് സമ്പന്നമായ പാലക്കാടിന്റെ ഹൃദയ  ഭൂമിയായ പട്ടാമ്പിയെ  കുറിച്ച് )


അപ്പൂപ്പ സ്കൂൾക്ക് ഒരു സാർ വന്നിരുന്നു. വട്ട കണ്ണട വെച്ച ഗാംബീര്യത്തോടെ സംസാരിക്കുന്ന ഒരു സാർ. എല്ലാവരോടും കണ്ണ് അടക്കാൻ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞ് തുറക്കാൻ പറഞ്ഞപ്പോൾ ബോർഡിൽ ഒരു പുഴയും പാലവും വരച്ചിട്ടിരിക്കുന്നു. പുഴ കരയുന്ന പോലെയും പാലം ആരെയോ കാത്തിരിക്കുന്ന പോലെയും  തോന്നിപ്പിക്കുന്ന നല്ല ഒരു ചിത്രം. ആരോ ഇടക്ക് കേറി ചോദിച്ചു അത് പട്ടാമ്പി പാലം ആണോന്ന്. അന്നേരം സാർ പറഞ്ഞു ഏയ് അങ്ങേര്  നിളയുടെ ഒരു ഒന്നൊന്നര കാമുകനല്ലേ. പിന്നെ എന്തിന് നിള കരയണം. ഇത് ഒരു വര അത്ര തന്നെ..


അപ്പൂപ്പാ ശരിക്കും പ്രണയത്തിൽ ആയിരുന്നോ..


അപ്പൂപ്പൻ: ആര്?


കുട്ടി: പുഴയും പാലവും.


അപ്പൂപ്പൻ: ഏയ് അത് എല്ലാരും പറഞ്ഞു നടക്കുന്ന കഥ അല്ലേ…. ശെരിക്കും അവൾക്ക് അവനോട് വല്ലാത്ത ഒരു വെറുപ്പ് ആയിരുന്നു ദേഷ്യമായിരുന്നു. അതാണ് സത്യം, ആ പാലത്തിന്റെ മുകളിന്ന് അവളെ നോക്കിയാൽ കാണാം. സമൂഹം തല്ലി കെടുത്തിയ ഒരു പ്രണയ നായികയെ….


അപ്പൂപ്പാ എന്ന ഇക്ക് ആ കഥ പറഞ്ഞു തരുമോ…പട്ടാമ്പി പുഴയുടെ യഥാർത്ഥ കഥ


 


അപ്പൂപ്പൻ: പണ്ട് കൃത്യമായി പറഞ്ഞാൽ പാലം ഒക്കെ വരുന്നതിന് മുമ്പ് മുതൽ പറയേണ്ടിവരും. ആന മലയിൽ നിന്നും ധൃതി പിടിച്ച്. അവൾ ഒഴുകി വരും ആരയോ കാണാൻ എന്ന പോലെ


 


അന്ന് നെതിരിമംഗലത്തോളം(പട്ടാമ്പി) അവൾക്ക് പ്രിയപ്പെട്ട ഒരു സ്ഥലം വേറെ ഇല്ലായിരുന്നു. ആടും പോത്തും, പൂര നഗരിയിലേക്ക് പോകുന്ന ആന വരെ  അവളെ മുഖം കാണിച്ചിട്ടെ പോയിരുന്നുള്ളു. പട്ടാമ്പിയിലെ തലമൂത്ത കാരണവന്മാർ അവളുടെ സൗന്ദര്യത്തെ വാനോളം പ്രശംസിച്ചിരുന്നു. വളഞ്ഞു തിരിഞ്ഞ് പട്ടാമ്പിയുടെ അരക്കെട്ടിൽ ഇങ്ങനെ അവൾ കിടക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണെന്ന് കവികൾ പാടി നടന്ന  ഒരു കാലം ഉണ്ടായിരുന്നു.


 അവൾക്ക് ഇത്രത്തോളം നെതിരിമംഗലം പ്രിയപ്പെട്ടതാകാൻ കാരണം എന്താണെന്ന് എല്ലാരും ചോദിക്കാനും അന്വോഷിക്കാനും  തുടങ്ങി. കണിയാനെ കൊണ്ട് വന്ന് ഗണിച്ചു നോക്കി. കോഴിക്കോട് നിന്നും,  പൊന്നാനിയിൽ നിന്നും വന്നവർക്കെല്ലാം ഇതിന്റെ  രഹസ്യം പറഞ്ഞു തരാൻ പറഞ്ഞ് എഴുത്ത് കൊടുത്തു.  ഒരു നാട് മുഴുവൻ ആ രഹസ്യം തേടി അലഞ്ഞു.


ഒടുവിൽ  ഒരു തുലാവർഷ പെയ്തിൽ ഇരു കരയും കവിഞ്ഞ് ഒഴുകുമ്പോൾ  അവര് ആ സത്യം മനസ്സിലാക്കി..ആ സമയത്ത് നാട്ടിലെ പ്രധാന ചർച്ചാ വിഷയം ഉസ്മാനിക്കാന്റെ ചെക്കൻ പേർഷ്യ പോയതും കടത്തുകരൻ ഉസ്മാനിക്ക 2 കടത്തുവെള്ളം ഉള്ള മുതലാളി ഉസ്മാനിക്ക ആയതുമൊക്കെയാണ്. പുറം നാട്ടീന്ന് തടി വെട്ടി ഇർന്നു കൊണ്ട് വന്ന   ഉസ്മാനിക്കന്റെ തോണി തലയെടുപ്പുള്ള ഒരു ഒന്ന് ഒന്നര കൊമ്പനായിരുന്നു. ദൂരെ നിന്ന് കണ്ടാൽ നോക്കി നിന്ന് പോകുന്ന തരത്തിലുള്ള ഭംഗിയും വശ്യസൗന്ദര്യവും.  പേർഷ്യയിൽ പോയി വന്ന മോന്റെ പണി ആയിരുന്നു എല്ലാം. ഉസ്മാനിക്ക തോണിക്ക് നല്ല ഒരു കടത്തുകരനെയും വെച്ച് വീട്ടിൽ കാലുമ്മേൽ കാലും കേറ്റി വെച്ച് ഇരുന്നു…..


 


കുത്തി ഒലിച്ചു പോയിരുന്ന  നിളയിൽ അന്ന് പലരും തോണി ഇറക്കി. ആർക്കും കുത്തി നിർത്താൻ പറ്റാത്ത അത്ര ഒഴുക്ക്. പലതും മറിഞ്ഞു. ഉസ്മാനിക്കാന്റെ തോണിമാത്രം ആടാതെ ഉലയാതെ അവളെ തഴുകി തലോടി അക്കരെ കിടന്നു. അവന്റെ സ്പർശനത്തിൽ  അവൾ ശാന്തമായി ഒഴുകിയിരുന്നു. അന്ന് കരിമ്പന മുകളിൽ ചെത്തി വെച്ച പനം കള്ള് കക്കാൻ കേറിയ ഏതോ ഒരു ഹറാം പറപ്പ് പാടി നടന്നു,  അവൾക്ക് അവനോട് പ്രണയമാണെന്ന്. പിന്നീട് അവൻ കാരണമാണ് അവൾക്ക് നെതിരിമംഗലം ഇത്രയും പ്രിയപ്പെട്ടതായത് എന്ന് എല്ലാവരും പാടി നടന്നു.


പഴവും പച്ചക്കറികളുമായി കച്ചവടക്കാർ പട്ടാമ്പിയിൽ വന്നിറങ്ങി. പുറംനാട്ടിലെ പ്രമാണികൾ വരെ ഓരോ ആവശ്യങ്ങൾക്കായി  നെതിരിമംഗലത്ത് എത്തി. വന്നവരും പോയവരും  അവളെ പറ്റി പറയാനും പാടാനും എഴുതാനും  ഉത്സാഹം കാണിച്ചു കൊണ്ടിരുന്നു. രാത്രി പൂർണ ചന്ദ്രന്റെ കാവലിൽ അവർ മതി മറന്ന് സംസാരിച്ച എത്ര എത്ര രാവുകൾ .


 


 


 വർഷങ്ങൾ കടന്ന് പോയി കച്ചവടക്കാർക്കും  ഒത്ത് പള്ളിയിൽ പോയിരുന്ന കുട്ടികൾക്കും,   ,   നാട്ടുകാർക്കും ഒരു പാലം വേണമെന്ന ചിന്ത ഉദിച്ചു തുടങ്ങി. അങ്ങനെ ഒരു വേനൽ കാലത്ത് അവളുടെ മാറിൽ ചവിട്ടി  ആദ്യത്തെ കരിങ്കൽ ഭിത്തി പൊന്തി. പതിയെ പതിയെ അവളുടെ നെഞ്ചു കീറി അവർ പാലം പണിതു. വേദന കൊണ്ട് അവൾ ഉറക്കെ കരഞ്ഞു. ആരും കേട്ടില്ല. പാലം വന്നതിൽ പിന്നെ കടത്ത് ഇല്ല. കടത്ത് തോണിയുമില്ല, തോണി ക്കാരനും ഇല്ലാ….ഉസ്മാനിക്കാന്റെ തോണി… വിളപ്പിന്റെ തെക്ക് ഭാഗത്ത് കിടന്ന് ജീർണിച്ച് ഇല്ലാണ്ടായി….അവളെ തൊട്ട് തലോടി പോയവർ എല്ലാം അവൾക്ക് മുകളിലൂടെ ചീറി പാഞ്ഞു പോയി…അവൾ തനിച്ചായി.. അവരെ പരസ്പരം പിരിച്ചത് ഇഷ്ട്ടപ്പെടാത്തവർ  ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് അവരും അവളെ കൈ വിട്ടു.


 


അവൻ ഇല്ലാത്ത നെതിരിമംഗലം അവൾക്ക് അന്യമായി തുടങ്ങി. അവൾ ഓടി കിതച്ചു വന്നിരുന്ന നമ്മുടെ നാട്ടിലേക്ക് പിന്നീട് അവൾക്ക് വരാൻ ഇഷ്ട്ടമില്ലാതെയായി. പല വേനലിലും അവൾ വരാൻ കൂട്ടാക്കതത്തിന്റെ പേരിൽ പുഴ വറ്റി വരണ്ടു കിടന്നു. അവൾ ദിശമാറി ഒഴുകാൻ വരെ തുനിഞ്ഞു. പിന്നീട്  ഉള്ള കാലം  അവൾക്ക് വെറുപ്പായിരുന്നു,  എല്ലാത്തിനോടും തന്റെ മാറിൽ ചവിട്ടി  നിന്ന് അഹങ്കാരത്തോടെ തന്നെ നോക്കുന്ന  പട്ടാമ്പി പാലത്തോട് അവൾക്ക് വെറുപ്പായിരുന്നു. എല്ലാ സങ്കടവും ഉള്ളിൽ ഒതുക്കി കാത്തിരുന്നു അവൾ,  എന്നെങ്കിലും അവനോട് പ്രതികാരം ചെയ്യണമെന്ന വാശിയിൽ.


നെതിരിമംഗലത്ത് കാരുടെ സ്നേഹം അറിഞ്ഞ അവൾക്ക് അവരെ ഒരിക്കലും തള്ളി പറയാൻ കഴിയില്ലായിരുന്നു. എല്ലാ മഴ കാലത്തും മനസ്സില്ലാ  മനസ്സോടെ അവൾ നിറഞ്ഞ് ഒഴുകി.  അവളുടെ പ്രിയപെട്ടവനെ ഓർമ്മ വരുമ്പോൾ അവൾ പട്ടാമ്പിയെ അവൾ കൊണ്ട് വന്നിട്ട മണലുകളെ ഏൽപ്പിച്ച് അപ്രത്യക്ഷമായി കൊണ്ടിരുന്നു.


പ്രണയ മുഹൂർത്തങ്ങൾ മനസ്സിൽ അലയടിച്ചിട്ടാണോ എന്തോ….ഒരു 2007  ന്റെ മധ്യത്തിൽ ആ വർഷം  പെയ്ത മഴയെ കൂട്ട് പിടിച്ച് അവൾ അവനെ സകല ശക്തിയോട് കൂടി ആഞ്ഞടിച്ചു. ആ പ്രതികാര കഥയിൽ മഴയും ഒരു കൂട്ട് പ്രതിയായി… പക്ഷേ പട്ടാമ്പിക്കാർ അവളുടെ ദേഷ്യത്തെ പ്രണയമായി കണ്ടു. കരിങ്കൽ ഭിത്തികളെ പ്രണയിച്ച  നിള എന്ന പേര് അവൾക്ക് ചാർത്തപ്പെട്ടു..


ആ അപമാനവും സങ്കടവും പേറി പത്ത് വർഷത്തോളം അവൾ തല താഴ്ത്തി ഒഴുകി... ആരോടും മിണ്ടാതെ  അവൾ ഒഴുകി കൊണ്ടിരുന്നു. 2018 ൽ ഒരു ആഗസ്റ്റ് മാസം  അവൾ അവനെ വീണ്ടും ആക്രമിച്ചു. നഷ്ട്ട പ്രണയത്തിന്റെ  വേദന എന്താണെന്ന് അവന്  അന്ന് മനസ്സിലായി  കാണും. കൈവരികൾ  അറത്തു മാറ്റി ഒരു ജീവശവം പോലെ അവളുടെ മുകളിൽ അവൻ അങ്ങനെ കിടന്നു. പിന്നീട് ഒരു വർഷം തികയുന്നതിന് മുമ്പ്  അവൾ അവന്റെ അടുത്തേക്ക് ചെന്നു,  ഇത്തവണ ആക്രമിക്കാൻ ആയിരുന്നില്ല പകരം അവൾ അവൻ പറഞ്ഞു കൊടുത്തു സഹ്യപുത്രീയുടെ പ്രണയ ഗാഥ. പിന്നീട് അവൾ താഴെ കിടന്ന് അവനോട് പറയും


 


" ന്റെ പ്രിയപെട്ടവനെ (തോണിയെ) അവിടെ നിന്ന് ആ ഉയരത്ത് നിന്ന് നോക്കുമ്പോൾ നിനക്ക് കാണുന്നുണ്ടോ?


 


ഉണ്ടെങ്കിൽ നീ ഒന്ന് അവനെ അറിയിക്ക്,   കണ്ണ് എഴുതിയാൽ  നിന്നെ തെളിഞ്ഞു കാണില്ല എന്നും പറഞ്ഞ് ഒരുത്തി കണ്ണ് എഴുതാതെ നിന്നെ കാത്തിരിപ്പുണ്ട് എന്ന് ”.


 


ഇതാണ് അവളുടെ ആരും പറയത്ത കഥ.


“എല്ലാവരും അവളെ ഒരു പ്രണയത്തിന്റെ പേരിൽ ക്രൂശിക്കാറുണ്ട്. പാലവുമായുള്ള അവളുടെ കാഴ്ചപ്പാടിനെ പലരും പ്രണയമായി കണ്ടു. അത് ഒരിക്കലും ഒരു പ്രണയം ആയിരുന്നില്ല. അവളുടെ മാറിൽ ചവിട്ടി നിൽക്കുന്ന അവനോട് അവൾക്ക് പകയും വെറുപ്പുമായിരുന്നു. അവളെ തലോടി കടന്ന് പോയിരുന്ന തോണിയും കളിവഞ്ചികളും അവന്റെ വരവോട് കൂടി അപ്രത്യക്ഷമായി. ആ  പകയുടെ  പ്രതികാരം ആയിരുന്നു 2007 ലും 2018  ലും 2019 ലും  നാം സാക്ഷി ആയത്. അവളുടെ കരുണ കൊണ്ടോ.. സ്നേഹം   കൊണ്ടോ.. ഇന്നും ആടാതെ ഉലയാതെ അവൻ നിൽപ്പുണ്ട്.”


 


ഇത് നീ പറഞ്ഞു കൊടുക്കുക……. സഹ്യപുത്രി ഇന്നും കാത്തിരിപ്പുണ്ടെന്ന്...


 


By


Sabith koppam



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ